മക്കളെ ജീവന്റെ മൂല്യം പഠിപ്പിക്കാം
മാർച്ച് ഇരുപത്തിനാല് രണ്ടായിരത്തിയിരുപതിൽ തുടങ്ങിയ ലോക്ക്ഡൗൺ പിന്നീട് ഘട്ടം ഘട്ടമായി മാറി തുടങ്ങിയെങ്കിലും ഇപ്പോഴും ക്വാറന്റൈനിൽ തന്നെയാണ് മിക്ക കൗമാര മനസുകളും. ഒറ്റപ്പെടലും വിഷാദവും സ്കൂളിൽ പോകാൻ സാധിക്കാത്ത വിരസമായ ദിവസങ്ങളും കണ്ണിനും തലക്കും സ്‌ട്രെസ്സും സ്ട്രയിനും നൽകിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസുകളും. കുട്ടികളും കൗമാരക്കാരും ആകെ മടുത്ത് തുടങ്ങിയിരിക്കുന്നു ഈ കൊറോണക്കാലം. അത്മഹത്യകളുടെ നിരക്ക് വല്ലാതെ കൂടുന്നു. ഏകദേശം അറുപത്തി അഞ്ചോളം കുട്ടികളാണ് ഈ കഴിഞ്ഞ കാലങ്ങളിലായി സ്വയം ജീവിതത്തിൽ നിന്നും അകന്ന് പോയത്. ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതൊക്കെ. എന്ത് ചെയ്യാം? എങ്ങനെ നേരിടാം? എന്താണ് ഇതിന് കാരണം? പല ചോദ്യങ്ങളാണ് എങ്ങും ഉയർന്ന് വരുന്നത്.
കുട്ടികളെ സംബന്ധിച്ചിടത്തോളം പിയർ ഗ്രൂപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അവന്റെ അല്ലെങ്കിൽ അവളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനും ഒന്നിച്ച് കളിക്കാനും ചിരിക്കാനും ഒക്കെയുള്ള സുഹൃത്തുക്കൾ ഇപ്പോൾ വാട്സ്ആപ്പ് ചാറ്റിലും വീഡിയോകോളിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു. അതും അമ്മയുടെയും അച്ഛന്റെയും ഫോണുകൾ കടം കിട്ടിയാൽ മാത്രം. വല്ലാത്ത വിരസതയും ഒറ്റപ്പെടലും പല കുട്ടികളെയും വിഷാദരോഗികൾ ആക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഒറ്റപ്പെടൽ കഴിയുന്നത്ര ഒഴിവാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. മക്കളോടൊപ്പം ചിലവഴിക്കാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനും നിർബന്ധമായും സമയം കണ്ടെത്തണം. മുറിയിൽ അടച്ചിരുന്ന് പഠിക്കാനും വായിക്കാനുമൊന്നും കുട്ടികളെ അനുവദിക്കാതിരിക്കുക. ഇടയ്ക്കിടെ നിങ്ങളുടെ ഒരന്വേഷണം അല്ലെങ്കിൽ ഒരു തലോടൽ, ഇതൊക്കെ ഉണ്ടാവണം.
എല്ലാവരും ഓൺലൈൻ ക്ലാസുകളിലാണ്. യഥേഷ്ടം മൊബൈലും ലാപ്ടോപ്പും ടാബുമൊക്കെ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുകയാണ്. പല വീഡിയോ ഗെയിമുകളും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലൂടെ ആത്മഹത്യ ചെയ്യുന്നത് തന്നെ ഒരു ആവേശമുള്ള കാര്യമാക്കി എടുക്കുകയാണ് അവർക്കിടയിൽ. സൂക്ഷിക്കുക, മക്കൾ കാണുന്ന വീഡിയോകൾ, കളിക്കുന്ന ഗെയിമുകൾ എന്താണെന്ന് മാതാപിതാക്കൾ മനസിലാക്കിയിരിക്കണം. നിങ്ങളുടെ സമയക്കുറവ് മൂലം ഒരു ജീവൻ അപഹരിക്കപ്പെടരുതല്ലോ.
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നുള്ള കാരണത്താൽ മൊബൈലോ ടിവിയോ ഇല്ലാത്തതിന്റെയൊക്കെ പേരിൽ ഉണ്ടായ ആത്മഹത്യകളും ഉണ്ട്. പഠനത്തിൽ പിന്നാക്കം പോയാലോ എന്ന ആധിയാണോ? അതോ തങ്ങളുടെ സാഹചര്യക്കുറവുകളെ ഓർത്തുള്ള നിരാശ കൊണ്ടാണോ? ഏതായാലും നമ്മുടെ മനസിനെ വല്ലാതെ നോവിച്ച സംഭവങ്ങളായിരുന്നു അത്. പ്രതിസന്ധികളെ നേരിടാനും ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ പുഞ്ചിരിയോടെ സമീപിക്കാനും നമ്മുടെ മക്കളെ പഠിപ്പിക്കണം. ധൈര്യം നൽകണം. ജീവന്റെ മൂല്യത്തേക്കുറിച്ച് പറഞ്ഞ് കൊടുക്കണം. ചെറിയ ചെറിയ കാര്യങ്ങൾ ജീവിതത്തിൽ നടക്കാതെ വരുമ്പോൾ ടേക്ക് ഇറ്റ് ഈസി എന്ന മട്ടിൽ കാണാൻ പഠിപ്പിക്കണം. ഈ ധൈര്യവും കരുതലും മാതാപിതാക്കൾ മക്കൾക്ക് നൽകിയാൽ അവർ ഒരിക്കലും ജീവൻ അവസാനിപ്പിക്കുന്ന രീതിയിലേക്ക് തങ്ങളുടെ ചിന്തകളെ പറഞ്ഞയക്കില്ല.
വിഷാദരോഗവും ഉത്കണ്ഠയുമുള്ള കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടുതലാണ്. ഇങ്ങനെയുള്ളവരെ നാം പ്രത്യേകം പരിഗണിക്കുകയും അവർക്കാവശ്യമുള്ള മാനസിക പരിശീലനവും ചികിൽസയും നൽകുകയും വേണം. കുടുംബാന്തരീക്ഷത്തിൽ അപ്പനും അമ്മയും തമ്മിൽ കലഹവും മദ്യപാനവും സ്വരച്ചേർച്ച ഇല്ലായ്മയും ഒക്കെയുള്ള കുടുംബങ്ങളിലാണ് ഇങ്ങനെയുള്ള കുട്ടികൾ സാധാരണ കാണുക. മാതാപിതാക്കളുടെ സ്നേഹമില്ലായ്മ മക്കളുടെ ജീവനെടുക്കാൻ തക്ക രീതിയിൽ വളർത്തി വിടരുത്. നമ്മുടെ കുടുംബാന്തരീക്ഷങ്ങൾ കൂടുമ്പോൾ ഇമ്പമുള്ളതായി മാറണം.
കോവിഡ് കാലം കുട്ടികൾക്ക് കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു. പുറത്തു പോയി ഐസ്ക്രീം കഴിക്കാനും സിനിമ കാണാനുമുള്ള സാഹചര്യം ഇല്ലാതാക്കി. പ്രസരിപ്പിന് പകരം വിരസത സമ്മാനിച്ചപ്പോൾ പോസിറ്റീവ് ചിന്തകൾക്ക് പകരം നെഗറ്റീവ് ചിന്തകൾ തലയിൽ കയറി തുടങ്ങി. ക്രിയാത്മകത നശിച്ച് തുടങ്ങി. മക്കളെ ചുറുചുറുക്കുള്ളവരാക്കാൻ അവരിലെ പുതിയ കഴിവുകൾ കണ്ടെത്തുക, പുതിയ കാര്യങ്ങൾ പഠിക്കുക, വ്യായാമവും ഗാർഡനിങ്ങുമൊക്കെ ചെയ്യിക്കുക. ഇതൊക്കെ അവരുടെ എനർജി വീണ്ടും പോസിറ്റീവ് ആക്കാൻ സഹായിക്കും. ജീവിതം ജീവിക്കാനുള്ളതാണെന്ന് അവർക്ക് തോന്നിക്കൊണ്ടേയിരിക്കും.
“നീ എവിടെ നട്ടോ അവിടെ പുഷ്പിക്കുക” എന്ന ഒരു ചൊല്ലുണ്ട്. ഏത് സാഹചര്യത്തെയും കൂളായി നേരിടാൻ, ഏത് പ്രശ്നത്തെയും തരണം ചെയ്യാൻ ആത്മവിശ്വാസം നമ്മളിലും നമ്മളുടെ മക്കളിലും വളരട്ടെ. “സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്” എന്ന വലിയ ചിന്ത മക്കൾക്കും മാതാപിതാക്കൾക്കും ഉണ്ടാവണം. ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോ.അബ്ദുൽ കലാമിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് നിങ്ങളെ തകർക്കാനല്ല മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും ശക്തിയെയും മനസ്സിലാക്കി തന്ന് സഹായിക്കാനാണ്.”
ദൈവം തന്ന അമൂല്യമായ സമ്പാദ്യമാണ് മക്കൾ. അവരുടെ ജീവൻ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ട്. എപ്പോഴും ഞങ്ങളുണ്ട് കൂടെ എന്ന ധൈര്യം കൊടുത്ത് അവരെ ചേർത്ത് പിടിക്കാം. ഈ ലോകത്തിൽ അവരെ ആവശ്യമുണ്ട് എന്ന് ഇടയ്ക്കിടെ പറയാം. വീണിട്ടില്ല എന്നതിലല്ല വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കുന്നതിലാണ് മനുഷ്യ മഹത്വമെന്ന് അവരെ ബോധ്യപ്പെടുത്താം. അങ്ങനെയെങ്കില്‍ നമ്മുടെ മക്കൾ അവരുടെ ജീവിതത്തെ ഒരിക്കലും നശിപ്പിക്കില്ല. പകരം അവർ അവരുടെ ജീവിതം അനേകം തലമുറകൾക്ക് വഴികാട്ടിയാകത്തക്കവിധത്തിൽ ജീവിച്ച് തീർക്കും.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.